Wednesday, November 29, 2006

യുദ്ധവും സമാധനവും

പ്രാവൊരു ഉറക്കം തൂങ്ങിപ്പക്ഷിയാണെന്നാരാണു പറഞ്ഞത്‌ ?
പ്രാവും കാക്കയുമായി യുദ്ധം ചെയ്തതിനു ഞാന്‍ സാക്ഷിയാണ്‌
അതും ഒരു തണുത്ത ബിസ്കറ്റ്‌ കഷണത്തിനു വേണ്ടി
പക്ഷെ, ഞാന്‍ കാക്കയുടെ പക്ഷത്തായിരുന്നു.
ഈ നാശം പിടിച്ച പ്രാവായിരുന്നല്ലോ
എന്റെ വെളുത്ത ഷര്‍ട്ടില്‍ കാഷ്ടിച്ചു വെച്ചത്‌
മകനൊരു നേതാവ്‌, അവന്‍ പ്രതികരിച്ചതിങ്ങനെ -
"അച്ഛാ, പ്രാവ്‌ സമാധാനത്തിന്റെ പ്രതീകമാണ്‌,
ലോകസമാധാനം നീണാള്‍ വാഴണ്ടേ ?"
"മോനെ, ബസ്സിനു കല്ലെറിഞ്ഞതിനു നിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചോടാ"
കോളേജ്‌ ഗേള്‍ മോള്‍ക്കിതൊരു സിനിമാപ്പടം - കാക്ക ! കാക്ക !!
പെണ്ണേ നിന്റെ പാവാടയുടെ ഇറക്കമിനിയും കുറയ്ക്കല്ലേടീ സാനിയാ മിര്‍സേ !
"കുഞ്ഞുമോന്‍ വീരേന്ദ്ര സെവാഗൊരു നഴ്‌സറിപ്പാട്ടുദ്ധരിച്ചു -
"അയ്യോ കാക്കേ പറ്റിച്ചോ "
"മക്കളേ കാക്ക പ്രകൃതിയുടെ തോട്ടിയാണ്‌" ഭാര്യ സഹായത്തിനെത്തി. ( ഇപ്പോഴാണവളൊരു യഥാര്‍ഥ ഭാര്യയായാത്‌)
യുദ്ധം തീരാനിതൊന്നും പോരായിരുന്നു, യുദ്ധം തുടര്‍ന്നു.
ഒടുവില്‍ യുദ്ധത്തില്‍ ജയിച്ചതോ ?
അയല്‍ക്കാരന്‍ ശത്രുവിന്റെ പൂവന്‍കോഴിയും.
ഇതാണല്ലോ ഇന്നത്തെ ലോകക്രമം !

Thursday, November 23, 2006

മഴയ്ക്കുമുണ്ട്‌ ഏറെ പറയാന്‍.
"ഈ നാശം പിടിച്ച മഴ"യെന്ന് പ്‌രാകാന്‍ വരട്ടെ.
ഇന്നലെ നിങ്ങള്‍ പറഞ്ഞതോര്‍മ്മയുണ്ടോ ?
ഒരു ചെറിയ മഴയെങ്കിലും പെയ്തെങ്കിലെന്ന് !
നിങ്ങള്‍ക്ക്‌ പറഞ്ഞതൊക്കെ മാറ്റിപ്പറയാന്‍ ഉളുപ്പില്ലെന്നറിയാം.
ഓര്‍മ്മയുണ്ടോ ?
നിങ്ങളൊക്കെ ജനിക്കുന്നതിനേറെ മുന്‍പത്തെ കഥ പറഞ്ഞുകേട്ടിട്ടെങ്കിലുമുണ്ടോ ?
തോരാത്ത മഴയായിരുന്നു.
ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍, നീണ്ടുനിന്ന മഴ !
ആയിരമല്ല, ലക്ഷം വര്‍ഷങ്ങള്‍
‍മഴ, പെരുമഴ , പ്രളയം..
ഓര്‍മ്മയില്ലേ,
ആലിലയില്‍ കാല്‍വിരല്‍ നുണഞ്ഞുകിടന്ന ഉണ്ണിയെ ?
സമസ്ത ജീവജാതിയിലും ഓരോ ജോടിയെ - ആണൊന്ന്, പെണ്ണൊന്ന് - പേടകം പണിഞ്ഞതിനാക്കി കാത്തുരക്ഷിച്ച നോഹയെ ?
പ്രളയം തീരാറായോയെന്ന് പറന്നുചെന്നു നോക്കിയ ചെറുകിളിയെ ?
ഓര്‍ക്കേണ്ടത്‌ മറക്കുകയും മറക്കേണ്ടത്‌ ഓര്‍ക്കാനും
നിങ്ങളെ ആരും പഠിപ്പിക്കണ്ടല്ലോ.
ഇന്നലെ മണ്ണുണങ്ങി, വിണ്ടുകീറി,
കണ്ണുനീരിനു പോലും വെള്ളമില്ലാതെ
തൊണ്ട വരണ്ട്‌ വയറു കത്തി, ഉഛ്വാസം പോലും തീക്കാറ്റായി
കൊടുംപാപിയെ കെട്ടിവലിച്ച്‌,
തവളക്കല്യാണം നടത്തി,
ഒരു തുള്ളിയെങ്കിലും മാനത്തു നിന്നും പൊട്ടിവീഴാന്‍ കാത്തിരുന്നത്‌ മറന്നുപോയോ ?
ഒടുവില്‍
മാനം കറുത്ത്‌
കാറ്റു വീശി,
ഇടിവെട്ടി
ആലിപ്പഴം പൊഴിച്ച്‌
ചന്നംപിന്നം തുടങ്ങി,
മഴ പെരുമഴയായപ്പോള്‍
പുതുമണ്ണിന്റെ ഗന്ധമുയര്‍ന്നപ്പോള്‍നൃത്തം ചവിട്ടിയതാരാണ്‌ ?
ഇത്ര വേഗം മറന്നുവോ മഴ തന്ന അനുഭൂതികള്‍ ?
വരട്ടെ, മഴയെ ശപിക്കാന്‍ വരട്ടെ
എന്ന്സ്വന്തം
മഴത്തുള്ളി

Wednesday, November 22, 2006

മഴ ജീവന്റെ നിലനില്‍പ്പിന്‌, മഴയ്ക്ക്‌ ജീവനുണ്ടോ ? മഴയില്ലെങ്കില്‍ ജീവനുണ്ടോ?